ഭക്ഷണം ബാക്കിയാക്കിയാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്തും. മലപ്പുറത്ത് നിസ്സാര കാര്യങ്ങള്‍ക്കുപോലും അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദനം

Breaking Crime

മലപ്പുറം: അമ്മ മരിച്ചത് അഞ്ചു വര്‍ഷം മുമ്പ്. ഇതോടെ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചു. പിന്നീട് ആറാംക്ലാസുകാരന് ഏറ്റുവാങ്ങേണ്ടി വന്നത് അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദനം. അച്ഛനും രണ്ടാനമ്മയും നിസ്സാര കാര്യങ്ങള്‍ക്ക് ശാരീരിക മര്‍ദനങ്ങള്‍ക്കിരയാക്കിയ ആറാം ക്ലാസുകാരനെ ചൈല്‍ഡ്‌ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ അച്ഛനും രണ്ടാനമ്മയും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും ഭക്ഷണം മുഴുവന്‍ കഴിക്കാത്തതിനാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്താറുണ്ടെന്നും കുട്ടി പറഞ്ഞു.കുട്ടിയുടെ അമ്മ അഞ്ച് വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്.സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ ചികിത്സ നല്‍കിയ ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് കുഞ്ഞ് ഇരയായതായി ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറഞ്ഞു. രണ്ടാനമ്മയുടെ മര്‍ദനങ്ങള്‍ അച്ഛന്റെ മൗനാനുവാദം ഉണ്ടായിരുന്നതായാണ് വിവരം. ഇനി ഇവരോടൊപ്പം പോകാന്‍ കുഞ്ഞിന് ഭയമാണ്. ഇതോടെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച മറ്റു ബന്ധുക്കള്‍ക്കൊപ്പം കുഞ്ഞിനെ പറഞ്ഞയക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ആദ്യം കൗണ്‍സിലിംഗ് നല്‍കി മാനസികാവസ്ഥ മനസ്സിലാക്കിയ ശേഷം തുടര്‍നടപടികളുണ്ടാകുമെന്നു അധികൃതര്‍ അറിയിച്ചു.