മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ മൊബൈലില്‍ വീഡിയോ പകര്‍ത്തിയ വിധി കര്‍ത്താവ് കരിമ്പട്ടികയില്‍

Breaking Crime Keralam Local

മലപ്പുറം: മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിധി കര്‍ത്താവ് മൊബൈലില്‍ വീഡിയോ പകര്‍ത്തി. സംഭവം വീഡിയോ സഹിതം പുറത്തുവന്നതോടെ വീഡിയോ പകര്‍ത്തിയ വിധി കര്‍ത്താവ് കരിമ്പട്ടികയില്‍. വിധികര്‍ത്താവിന് അയോഗ്യത കല്‍പ്പിക്കാന്‍ സംഘാടകര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഹൈസ്‌കൂള്‍ ചവിട്ടുനാടക മത്സര വിധികര്‍ത്താവായിരുന്ന എറണാകുളം സ്വദേശിക്കെതിരെയാണ് നടപടി. തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വേദിയില്‍ ഹൈസ്‌കൂള്‍ ചവിട്ട്നാടക മത്സരത്തിനിടെയായിരുന്നു മൂന്ന് വിധി കര്‍ത്താക്കളിലൊരാള്‍ മത്സരം മൊബൈലില്‍ പകര്‍ത്തിയത്. ഇതു രക്ഷിതാക്കള്‍ വീഡിയോയെടുക്കുകയും സംഘാടക സമിതിക്ക് പരാതി നല്‍കുകയും ചെയ്തു. ജഡ്ജ് വീഡിയോയെടുത്ത ടീമിനായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. ഇതു വിവാദത്തെ കൊഴുപ്പിച്ചു. വിധി നിര്‍ണ്ണയം സംബന്ധിച്ച് മറ്റ് ടീമുകള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിധിനിര്‍ണ്ണയ വേളയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക് നിലനില്‍ക്കെയായിരുന്നു തിരൂരില്‍ മൊബൈല്‍ ഷൂട്ടിങ് അരങ്ങേറിയത്. മത്സരത്തിന്റെ വിധി പ്രഖ്യാപനത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഇതിനെതിരെ രംഗത്തെത്തുകയും മേള നഗരിയില്‍ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. സംഘാടകര്‍ ഏറെ പാട്പെട്ടാണ് രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും നിയന്ത്രിച്ചത്. ഹൈസ്‌കൂള്‍ മത്സരത്തിന് ശേഷം പ്രോഗ്രാം കമ്മിറ്റിയിലേക്ക് പോയ വിധികര്‍ത്താവ് ഹയര്‍ സെക്കന്‍ഡറി മത്സരത്തിനായി വേദിയിലേക്ക് വരുന്നതിനിടെ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധവും അരങ്ങേറിയിരുന്നു. പൊതവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച പട്ടികയിലുള്‍പ്പെടുന്നയാളായിരുന്നു വിധി കര്‍ത്താവ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ കലോത്സവങ്ങളുടെ വിധികര്‍ത്താവാകുന്നതിന് വിലക്ക് വരും. ഇതിനുള്ള റിപ്പോര്‍ട്ട് കൈമാറിയതായി ജില്ലാ കലോത്സവ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു