മലപ്പുറം:ഏഴുവര്‍ഷം മുമ്പ് കാണാതായ ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ കണ്ടെത്തി. സംഭവം മലപ്പുറം വടപുറത്ത്
വടപുറം പുല്ലോട് താമസിച്ചിരുന്ന തൈപറമ്പില്‍ ബിനിയെയാണ് 2015 ഏപ്രില്‍ മൂന്നിന് പട്ടാ പകല്‍ ദൂരൂഹ സാഹചര്യത്തില്‍ കാണാതായത്. സംഭവ ദിവസം ബിനിയും ഭര്‍ത്താവ് സണ്ണിയും രണ്ട് മക്കളുമൊന്നിച്ച് ഈസ്റ്റര്‍ ദിനത്തില്‍ വടപുറം ക്നായ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയതായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് സണ്ണിയും മക്കളും പള്ളിക്ക് പുറത്തിറങ്ങിയെങ്കിലും ബിനിയെ കണ്ടില്ല. മൊബൈല്‍ ഫോണില്‍ വിളിച്ച് നോക്കിയരില്‍ സ്വിച്ച് ഓഫായതായി മനസ്സിലായി. തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ അന്ന് വഴിക്കടവ് ബസ് സ്റ്റാന്റ് ടവറില്‍ ഫോണ്‍ സ്വിച്ച് ഓഫായതായി കണ്ടെത്തിയത് ഏറെ ദുരുഹതക്കിടയാക്കി. സംഭവ സമയം മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ബിനി രണ്ട് മക്കളും ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സണ്ണിയുമൊത്ത് പുറത്താര്‍ക്കും ഒരു പരാതിയുമില്ലാത്ത രീതിയില്‍ നല്ല നിലയില്‍ കഴിഞ്ഞ് വരുന്നതിനാല്‍ കാണാതായ സംഭവത്തിന്റെ ദുരുഹത വര്‍ദ്ധിപ്പിച്ചു. സണ്ണിയുടെ വീട്ടില്‍ കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ (കശുവണ്ടി, ഉണക്കമുന്തിരി, ഉണക ചെമ്മീന്‍, പതിമുഖം ) പാക്കിംഗ് ചെയ്യുന്ന ജോലി ചെയ്തിരുന്നു. ഇതിനായുള്ള വസ്തുക്കള്‍ എത്തിച്ച് നല്‍കിയിരുന്നത് പൂക്കോട്ടുംപാടം സ്വദേശിയായ ഒരു യുവാവായിരുന്നു. അന്വേഷണത്തില്‍ ഈ യുവാവും അപ്രത്യക്ഷമായതായി കണ്ടെത്തി. യുവാവ് പാക്കറ്റ് വിതരണത്തിനായി ഉപയോഗിച്ചിരുന്ന കാറും നിലമ്പൂരിലെ ഒരു വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടതായും കണ്ടെത്തി. ഇത് ഏറെ ദുരുഹതക്കിടയാക്കി. യുവാവിന് ഭാര്യയും പറക്കമുറ്റാത്ത നാല് മക്കളും ഉണ്ടായിരുന്നു. നിലമ്പൂര്‍ പോലീസും അന്നത്തെ നിലമ്പൂര്‍ ഇന്‍സ്പെക്ടറുടെയും നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടാതെ വന്നതോടെ ഐ.എസില്‍ ചേര്‍ത്തതാണെന്നും ലൗ ജിഹാദ് വിവാദവും മറ്റും നാട്ടില്‍ പ്രചാരണം തുടങ്ങി. ആ നിലക്കും പോലീസ് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മലപ്പും ജില്ലാ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തിരുന്നു. ഏറെ നാളത്തെ അന്വേഷണവും ഫലം കാണാതെ വന്നതോടെ കേസന്വേഷണം അവസാനിപ്പിച്ചു.
ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതികളെ കണ്ടെത്താനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം നിലമ്പൂര്‍ ഡി.വൈ.എസ്.പി. സജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ സി.ഐ. പി. വിഷ്ണുവും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. യുവതിയെയും യുവാവിനെയും തലശ്ശേരി മാലാല്‍ എന്ന സ്ഥലത്ത് വാടക വീട്ടില്‍ ഒറ്റപ്പെട്ട് താമസിച്ച് പാക്കിംഗ് ഫുഡ് വിതരണം നടത്തുന്ന ബിസിനസ് ചെയ്ത് വരികയായിരുന്നു. ഒളിച്ചോടിയ കമിതാക്കള്‍ ആദ്യം തമിഴ് നാട്ടിലും രണ്ടര വര്‍ഷത്തോളം പോണ്ടിച്ചേരിയിലും ശേഷം നാലര വര്‍ഷമായി തലശ്ശേരിയിലും താമസിച്ച് വരികയായിരുന്നു. അയല്‍വാസികള്‍ക്ക് പോലും യാതൊരു സംശയത്തിനുമിടയാവാത്ത രീതിയിലായിരുന്നു പെരുമാറ്റം. എസ്.ഐ.എം. അസൈനാര്‍, സുനില്‍ എന്‍.പി , അഭിലാഷ്, നിബിന്‍ ദാസ് .ടി, ജിയോ ജേക്കബ്, ആസിഫലി കെ.ടി, ഡബ്ലിയു.സി.പി.ഓ. സന്ധ്യ എന്നിവരാണ് യുവതിയെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി കൂടെ താമസിക്കുന്ന യുവാവിനൊപ്പം യുവതിയെ കോടതി നിര്‍ദ്ദേശ പ്രകാരം വിട്ടയച്ചു.