ആയിരത്തോളം പേര്‍ പങ്കെടുത്ത മലപ്പുറം പൂക്കോട്ടുംപാടത്ത് സെവന്‍സ് ഫുട്ബാള്‍ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്

Breaking Keralam Local

മലപ്പുറം: ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത മലപ്പുറം പൂക്കോട്ടുംപാടത്ത് സെവന്‍സ് ഫുട്ബാള്‍ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടൂര്‍ സ്വകാര്യആശുപത്രിയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും അനുമതിയില്ലായാണ് ടൂര്‍ണമെന്റ് നടത്തിയതെന്നാണ് സൂചന
പരുക്കേറ്റ പത്തോളംപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വണ്ടൂരിലേക്കും, പെരിന്തല്‍മണ്ണയിലേക്കുംകൊണ്ടുപോയി. ഫുട്‌ബോള്‍ മത്സരത്തിനായി താല്‍കാലികമായി കമുകുകൊണ്ടും മുളകൊണ്ടും നിര്‍മിച്ച സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ പെയ്ത മഴയും ഗാലറിയുടെ അപകടത്തിന് കാരണമായതായാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം മഴ കാരണം മാറ്റിയ മത്സരമാണ് ഇന്ന് പൂക്കോട്ടും പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്നത്. കളി കാണാനായി ആയിരത്തോളം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. ഭാരം കൂടിയതോടെ മുള കൊണ്ടുണ്ടാക്കിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. കളി പുനരാരംഭിച്ചു.
മലപ്പുറത്ത് നേരത്തെയും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് വീണ് നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് ആയിരത്തോളം പേര്‍ക്ക് സൗകര്യമുള്ള ഗ്രൗണ്ടില്‍ ഏഴായിരത്തോളം ആളുകളെയാണ് കളി കാണാന്‍ കയറ്റിയിരുന്നത്. മതിയായ സുരക്ഷിത്വമൊരുക്കാതിരുന്ന സംഘാടകര്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുക്കുകയായിരുന്നു.