ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയെ തുടർന്നുള്ള വിവാദത്തെ തുടർന്ന് പാലക്കാട്ടെ പ്രമുഖ കോൺഗ്രസ്സ് നേതാവ് എ വി ഗോപിനാഥൻ രാജി വെച്ചു. 50 വർഷത്തെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന്അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ടുള്ള പാർട്ടിയുടെ പ്രയാണത്തിൽ തടസമാകാതിരിക്കാനാണ് ഈ തീരുമാനമെന്നും പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ എ വി ഗോപിനാഥൻ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലം മുതൽ തന്നെ പാർട്ടിയുമായി എ വി ഗോപിനാഥൻ കലഹത്തിൽ ആയിരുന്നു. കഴിഞ്ഞ വര്ഷം പാലക്കാട് ജില്ലാ ഡിസിസി അധ്യക്ഷനായി ചുമതല ഉണ്ടായിരുന്നു. രണ്ടു തവണ പഞ്ചായത് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം നിലവിൽ പഞ്ചായത്ത് അംഗം കൂടിയാണ്. ഒരുതവണ എം എൽ എ ആയിരുന്ന അദ്ദേഹത്തിന് രണ്ടു തവണ മത്സരിക്കാനും കോൺഗ്രസ്സ് അവസരം നല്കിയിട്ടുണ്ടായിരുന്നു.
കോൺഗ്രസിന്ററെ പ്രാഥമികാംഗത്വം രാജി വെക്കുന്നുവെന്നും ഇനി മുതൽ താനൊരു കോൺഗ്രസുകാരൻ അല്ലെന്നും ഗോപിനാഥൻ പറഞ്ഞു. മാസങ്ങളായി നിലനിന്ന സംഘർഷങ്ങൾക്ക് ഒടുവിലാണ് രാജി വെക്കാൻ തീരുമാനിച്ചത്. എവിടേക്ക് പോകുന്നു എന്നതിൽ ഇപ്പോൾ തീരുമാനം ഇല്ലെന്നും ആരുടേയും അടുക്കളയിൽ പോയി എച്ചിൽ നക്കുന്ന ആളല്ല താനെന്നും രാജി പ്രഖ്യാപിക്കവേ അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് ഹൃദയത്തിൽ നിന്ന് മാറ്റാൻ സമയം എടുക്കുമെന്നും ഭാവി നടപടികൾ പഠിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.