അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 102 കാരനായ മുന്‍ പ്രധാന അധ്യാപകന് 15 വര്‍ഷം തടവ് ശിക്ഷ

Crime India News

ചെന്നൈ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന അയൽവാസിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 102 വയസ്സുകാരന് 15 വർഷം തടവ് ശിക്ഷ. തമിഴ്‌നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കു പുറമെ പ്രതി പിഴയും ഒടുക്കണം.

സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച പ്രതി 2018 ജൂലൈ മാസത്തിലാണ് കുറ്റകൃത്യം ചെയ്യുന്നത്. പരശുരാമൻ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകൾ നിര്‍മിച്ച് വാടകയ്ക്ക് നൽകിയിരുന്നു. അതിലൊന്നിലെ താമസിക്കാരായിരുന്ന ദമ്പതികളുടെ മകളെയാണ് പ്രതി പീഡിപ്പിച്ചത്. പത്തുവയസ്സുള്ള പെൺകുട്ടിക്ക്‌ വയറുവേദന വന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കേസന്വേഷിച്ച ഇൻസ്പെക്ടർ ലത അറിയിച്ചു. പിന്നാലെ പോക്സോ കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.