തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെ ലൈംഗികാതിക്രമമുണ്ടായ സാഹചര്യത്തിൽ കൃത്യവിലോപനം നടത്തിയ ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പ്രാഥമിക അന്വേഷണത്തിൽ കണ്ടക്റ്റർക്ക് വീഴ്ച പറ്റിയതായി തെളിഞ്ഞെന്നും ഇന്ന് തന്നെ നടപടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ചാണ് അധ്യാപികക്ക് നേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടർ ജാഫറിനോട് യുവതി ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് കോഴിക്കോട് നടക്കാവ് പൊലീസ് കേസ്സെടുത്തു.
ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.