മഹാരാഷ്ട്രയിലെ കൊച്ചുകുഞ്ഞുങ്ങൾ പാമ്പിനൊപ്പം കളിക്കുന്നു

India News

മഹാരാഷ്ട്ര :മഹാരാഷ്ട്രയിലെ ഷോലാപൂർ എന്ന ഗ്രാമത്തിലാണ് ഈ സംഭവം . സാധാരണയായി നായ്ക്കുട്ടിയെയും, പൂച്ചക്കുട്ടിയെയും ഒക്കെ എടുത്ത് വളർത്തുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ, ഈ ഗ്രാമത്തിൽ പാമ്പുകളെ വളർത്തുമൃഗങ്ങളായി കാണുന്നു. അവിടെ എല്ലാ വീടുകളിലും ചുരുങ്ങിയത് ഒരു മൂർഖനെയെങ്കിലും കാണാൻ സാധിക്കും.

ഇവിടെ കുട്ടികൾ പോലും അതിനെ ഒരു തുണിക്കഷ്ണം പോലെ തോളിലിട്ട് നടക്കും, കളിപ്പാട്ടം പോലെ അതിനെ വച്ച് കളിക്കും. അവിടെ ആർക്കും പാമ്പുകളെ ഭയമില്ല. മറിച്ച്, അവർക്കൊക്കെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് . അതും അവിടെ ഏറ്റവും കൂടുതലുള്ളത് രാജവെമ്പാലയാണ്. ഗ്രാമത്തിലെ വീടുകൾക്കുള്ളിൽ അടക്കം എല്ലായിടത്തും സ്വതന്ത്രമായി അവരെ അഴിച്ചു വിടുന്നു . ഈ ഗ്രാമത്തെ വിളിക്കുന്നത് തന്നെ ‘പാമ്പുകളുടെ നാട്’ എന്നാണ്. അതിലും വിചിത്രമായ ഒരു കാര്യം, മനുഷ്യനും പാമ്പുകളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ഈ സഹവാസത്തിനിടയിൽ ഒരിക്കൽ പോലും അവയിൽ ഒന്നിനെ പോലും ആരും കൊന്നിട്ടില്ല എന്നതാണ്. അതും ഇന്നേവരെ മനുഷ്യരെ ആരെയും കടിച്ചിട്ടില്ല എന്നും പറയുന്നു.

കേവലം 2600 ആളുകൾ മാത്രമുള്ള ഈ ഗ്രാമത്തിൽ വീടുകളിലും ഇടുങ്ങിയ പാതകളിലും , കുട്ടികൾ പഠിക്കുന്ന ക്ലാസ് മുറികളിൽ പോലും അവ ചുറ്റിക്കറങ്ങുന്നു. ഇവിടങ്ങളിൽ പാമ്പുകളെ ആളുകൾ ആരാധിക്കുകയും ചെയ്യുന്നു. ഓരോ വീടും, അതിനി എത്ര ചെറുതാണെങ്കിലും ശരി, പാമ്പിന് സന്ദർശിക്കാനും വിശ്രമിക്കാനും കുടുംബത്തെ അനുഗ്രഹിക്കാനും “ദേവസ്ഥാൻ” എന്ന് വിളിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോണുണ്ട്. നാഗങ്ങൾക്ക് ആഗ്രഹിക്കുന്ന സമയത്ത് ഇവിടെ വന്ന് വിശ്രമിക്കാനും, ശരീരം തണുപ്പിക്കാനും വേണ്ടിയുള്ളതാണ് വീടിനുള്ളിലെ ഈ ഒഴിഞ്ഞ മൂല. ഗ്രാമത്തിൽ ആരെങ്കിലും പുതിയ വീട് പണിയുകയാണെങ്കിൽ, ഒരു കോൺ നിർബന്ധമായും പാമ്പുകൾക്കായി നീക്കിവയ്ക്കുന്നു. ഗ്രാമത്തിന്റെ ഈ വ്യത്യസ്തമായ ജീവിത ശൈലി കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നുണ്ട് .