ചീപ്പുങ്കൽ : പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ 19 കാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൊഴി പുറത്തുവന്നു. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയിൽ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകനാണ് മരിച്ച ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ പെൺകുട്ടിയെയും ഗോപിയെയും നാട്ടുകാർ കണ്ടിരുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
നഴ്സിങ് പഠനത്തിനു ചേരാന്‍ ബെംഗളൂരുവില്‍ പ്രവേശനം ലഭിച്ച പെൺകുട്ടിയെ ഗോപി വിലക്കുകയും തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ബെംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറയുകയും പെൺകുട്ടി വിസമ്മതിച്ചപ്പോൾ ആത്മഹത്യക്കുറിപ്പ് എടുത്ത ശേഷം കുരുക്ക് കഴുത്തില്‍ അണിഞ്ഞ് ചാടാന്‍ പോവുകയുമായിരുന്നു. ഗോപിയെ ആദ്യം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിവരം അറിയിക്കാന്‍ പുറത്തേക്കോടിയ പെൺകുട്ടി പുറത്തെങ്ങും ആരെയും കാണാതെ തിരിച്ചെത്തിയപ്പോള്‍ ഗോപി കയറില്‍ തൂങ്ങിക്കിടക്കുന്നത് കാണുകയായിരുന്നു. കാമുകന്‍ തൂങ്ങിയാടുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തേക്ക് ഓടുന്നതിനിടയിൽ വീണ് ബോധം പോവുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ ഇവിടെ കിടന്ന പെൺകുട്ടിയെ നാട്ടുകാരില്‍ ഒരാളാണ് പിറ്റേന്ന് രാവിലെ കണ്ടെത്തിയത്.