ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

Keralam News

തിരുവനന്തപുരം: ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കുന്നതിനിടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. മലയിൻകീഴ് ശാന്തമ്മൂല പുലരിനഗർ സ്വദേശിയും തിരുവനന്തപുരം ടെക്നോപാർക്കിലെ ഐഡയനാമിക് സോഫ്റ്റ് വെയർ കമ്പനിയിലെ ടീം ലീഡറുമായിരുന്ന രഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിൻ്റെ രണ്ടാമത്തെ മകൻ ആരിഷിന്റെ ജന്മദിനം ആവാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

തിങ്കളാഴ്ച രാത്രിയിൽ മലയിൻകീഴ്-പാപ്പനംകോട് റോഡിൽ ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് സമീപത്താണ് അപകടമുണ്ടായത്. നൈറ്റ് ഡ്യൂട്ടിയ്ക്ക് ബൈക്കിൽ പോവുന്നതിനിടയിൽ മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ബൈക്ക് നിറുത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിൽ അമിതവേഗത്തിൽ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ടയറിനടിയിൽ കുരുങ്ങിയ രഞ്ജിത്തിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് മൃതദേഹം മാറനല്ലൂർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ് : വസന്തകുമാരി. ഭാര്യ. എൽ.ശ്രുതി. മക്കൾ. ആർ.എസ്.ആഗ്നേയ്, ആർ.എസ്.ആരിഷ്, സഹോദരി :രജനിപരമാനന്ദൻ