കാക്കനാട്: ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ കുറുക്കുവഴി കണ്ടെത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഗതാഗത കുരുക്കിൽ സൈറണ്‍ മുഴക്കി വഴി കണ്ടെത്തിയ യുവാവിനാണ് 2000 രൂപ പിഴയൊടുക്കേണ്ടി വന്നത്.
ഗതാഗത കുരക്കുകള്‍ മറികടക്കാന്‍ ഓണ്‍ലൈനില്‍ വാങ്ങിയ സൈറന്‍ കാറില്‍ പിടിപ്പിച്ച യുവാവ് നിരവധി തവണ ഈ തന്ത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. അംബുലന്‍സ് പോലുള്ള അടിയന്തര സേവനമാണെന്ന് കരുതി ആളുകള്‍ വാഹനം ഒതുക്കി വഴിയും ഒരുക്കുകയാണ് പതിവ്. യുവാവില്‍ നിന്നും വാഹനത്തിന്‍റെ സൈറണ്‍ പിടിച്ചെടുത്തു.
ഇന്നലെ ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ ഈ വാഹനം സൈറണ്‍ മുഴക്കി പായുന്നതിന്‍റെ വീഡിയോ ഒരുകൂട്ടം യുവാക്കൾ പകർത്തുകയും ആ വീഡിയോയും വണ്ടിയുടെ നമ്പറും ആര്‍ടിഒ പിഎം ഷബീറിന് അയച്ചുകൊടുക്കുകയുമായിരുന്നു.
പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വാഹനത്തെക്കുറിച്ച് അന്വേഷിക്കുകയും പുക്കാട്ടുപടി സ്വദേശി അന്‍സാറിന്‍റെതാണ് കാര്‍ എന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. എംവിഡി ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു.