പെരിന്തൽമണ്ണ : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രലോഭിപ്പിച്ച് കാസര്‍കോട് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഴുവൻ പ്രതികളും അറസ്റ്റില്‍. നിലമ്പൂർ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സെബീറിനെ (25) പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണ് എല്ലാ പ്രതികളെ കുറിച്ചുമുള്ള വിവരം പൊലീസിന് ലഭ്യമായത്.
കേസിലെ ഒന്നാംപ്രതിയായ കാസര്‍കോട് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്ദുല്‍ നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ് (19) എന്നിവരെ ഈ മാസമാദ്യം പിടികൂടിയിരുന്നു.
ആഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . അബ്ദുല്‍ നാസിറിന്‍റ നിര്‍ദേശപ്രകാരം സെബീറും മുഹമ്മദ് അനസും സെബീറിന്‍റ കാറില്‍ പെൺകുട്ടിയെ നീലേശ്വരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിയിൽ കാത്തുനിന്ന അബ്ദുല്‍ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോവുകയും ചെയ്തു. യാത്രക്കിടെ കാറില്‍വെച്ചും പെൺകുട്ടിക്കെതിരെ പീഡനശ്രമം നടന്നു.
പ്രതികളിൽ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സെബീറിനെ റിമാന്‍ഡ് ചെയ്തു.