മുനവ്വറലി തങ്ങളുടെ നന്മ ജിഹാദ് ;നന്ദിയോടെ പാണക്കാടെത്തി ബിന്ദുവും കുടുംബവും

Keralam News

പാണക്കാട് : ആത്മഹത്യയുടെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് കരകയറ്റിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് പാലായിലെ ബിന്ദുവും കുടുംബവും. കഴിഞ്ഞ മാസം 21 നാണ് തന്റെ ദയനീയാവസ്ഥ അവസാനത്തെ വഴിയെന്നോണം ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റിട്ട് സഹൃദയരിലേക്കെത്തിച്ചത്. പോസ്റ്റ് ഏറ്റെടുത്ത മുനവ്വറലി ശിഹാബ് തങ്ങൾ ബിന്ദുവിനെ സഹായിക്കാൻ അഭ്യർത്ഥിക്കുകയും നാനാവഴികളിൽ നിന്ന് സഹായങ്ങൾ ബിന്ദുവിനെ തേടി വരികയും ചെയ്തു. ലോണും ജപ്തിയും ഒഴിവായിക്കിട്ടിയ ആശ്വാസത്തിൽ പാണക്കാട്ടേക്ക് ഓടിയെത്തി നന്ദി പറയുകയായിരുന്നു ബിന്ദുവും കുടുംബവും.

ഹാർട്ടിനും കിഡ്നിക്കും വയ്യാത്ത ആളാണ് ബിന്ദുവിന്റെ ഭർത്താവ്. ദിവസവും 500 – 600 രൂപ കച്ചവടം കിട്ടുന്ന ചെറിയ ഹോട്ടൽ നടത്തിയാണ് അവരുടെ കുടുംബം കഴിഞ്ഞിരുന്നത്.
ആളുകളിൽ നിന്ന് കടം വാങ്ങിച്ചും ബാങ്കിൽ നിന്ന് ലോണെടുത്തുമാണ് ഇത്രയും നാൾ ചികിത്സ നടത്തിയത്. ഇപ്പോൾ കിട്ടുന്ന വരുമാനം ഒന്നിനും തികയാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് ബാങ്കുകാർ വീട്ടിൽ വന്ന് ജപ്തി നോട്ടീസ് ഒട്ടിച്ചത്. അഞ്ചു ലക്ഷമാണ് ബാങ്കിൽ അടക്കേണ്ടത്. തീർത്തും നിസ്സഹായമായ അവസ്ഥയിലായിരുന്നു രണ്ട് വിദ്യാർത്ഥിനീകൾ ഉൾപ്പെടുന്ന ഈ കുടുംബം . ഗർഭാശയ രോഗമുള്ള ബിന്ദുവിന്റെ ഓപ്പറേഷൻ നടത്താനും കയ്യിൽ പണമില്ല. ജപ്തി കൂടിയായപ്പോൾ മരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തീരുമാനത്തിൽ ബിന്ദുവിന് എത്തേണ്ടി വന്നത്.

അവസാന ശ്രമമായിട്ടാണ് തന്റെ ദുരവസ്ഥയെക്കുറിച്ച് ബിന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ചാരിറ്റി പ്രവർത്തകരിലും ഏതെങ്കിലും ഓൺലൈൻ ചാനലുകളിലും പ്രതീക്ഷയർപ്പിച്ചാണ് ബിന്ദു തന്റെ പെൺമക്കളിൽ ഒരാളുടെ ബാങ്ക് ഡീറ്റയിൽസ് സഹിതം സഹായം തേടിയത്. ദൈവം തന്ന ജീവൻ കളയാൻ ആഗ്രഹമുണ്ടായിട്ടല്ല, മറ്റൊരു വഴിയില്ലാത്തത് കൊണ്ടാണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നാണ് ബിന്ദു പറയുന്നത്. പാണക്കാട് മുനവ്വർ അലി തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരുടെയെങ്കിലും ശ്രദ്ധയിലോ തങ്ങളുടെ കാര്യം അറിയിക്കണമെന്ന ബിന്ദുവിന്റെ അഭ്യർത്ഥനയാണ് ഒടുവിൽ വെളിച്ചം കണ്ടത്. പ്രവാസികളും നാട്ടുകാരുമെല്ലാം ഒരുമിച്ച് കൈകോർത്തപ്പോൾ ബിന്ദുവിന്റെ ജീവിതം തിരിച്ചുകിട്ടുകയായിരുന്നു