തിരുവനന്തപുരം: ക്ലാസ്സിൽ അശ്രദ്ധ കാണിച്ചതിന് വിദ്യാർത്ഥിയുടെ നേരെ പേനയെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് ഒരു വർഷം കഠിന തടവും മൂന്ന്നുലക്ഷം രൂപ പിഴയും വിധിച്ചു. മലയിൻകീഴ് കണ്ടല ഗവൺമെന്റ് സ്കൂളിലെ അധ്യാപികയായ തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെതിരെയാണ് നടപടി സ്വീകരിച്ചത്. 2005 ജനുവരി 18 നായിരുന്നു സംഭവം.
ക്ലാസ്സിൽ മറ്റുകുട്ടികളുമായി സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഷെരീഫ വലിച്ചെറിഞ്ഞ ബോൾപേന എട്ടുവയസ്സുകാരന്റെ ഇടതു കണ്ണിൽ തുളച്ചു കയറുകയായിരുന്നു. മൂന്ന് ശസ്ത്രക്രിയ ചെയ്തെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ ഇടതുകണ്ണിന്റെ കാഴ്‌ച പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.
സംഭവം വിവാദമായതോടെ അധ്യാപികയെ ആറുമാസം സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ആ സ്കൂളിൽ തന്നെ നിയമിക്കുകയും ചെയ്തു. മൂന്നുലക്ഷം പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കേണ്ടി വരും. പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് ഉത്തരവ്