പൊന്നാനിയില്‍ കടലാക്രമണ ദുരിതത്തിന് ആശ്വാസമാകും. കടല്‍ഭിത്തി നിര്‍മ്മാണം ഈ മാസം ആരംഭിക്കും

Local News

പൊന്നാനി: പൊന്നാനിയില്‍ കടലാക്രമണ ദുരിതത്തിന് ആശ്വാസമാകും.കടലാക്രമണം രൂക്ഷമായ പൊന്നാനി താലൂക്കിന് അനുവദിച്ച 10.46 കോടി രൂപ ചെലവഴിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മാണം ഈ മാസം അവസാനം ആരംഭിക്കാന്‍ തീരുമാനം. 2021 ഒക്ടോബറില്‍ ഭരണാനുമതിയായ 10 കോടിരൂപയുടെ കടല്‍ഭിത്തിനിര്‍മ്മാണത്തിനാണ് രണ്ട് വര്‍ഷത്തിനിപ്പുറം 25.38 ശതമാനത്തിന്റെ അധികതുകയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത്. കാസര്‍കോഡ് കേന്ദ്രമായുള്ള നിര്‍മ്മാണ കമ്പനിക്കാണ് കരാര്‍. ഈ മാസം 30ന് മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പി നന്ദകുമാര്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. ടെണ്ടറില്‍ 25 ശതമാനത്തിന്റെ അധികതുക ആവശ്യപ്പെട്ടതിനെതുടര്‍ന്ന് സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതിക്ക് ഇപ്പോഴാണ് അനുമതി ലഭിച്ചത്. നിരന്തരമായ ഇടപെടലിന്റെയും സമ്മര്‍ദ്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് നാലിലൊന്ന് അധിക തുകക്കുള്ള അനുമതി സര്‍ക്കാറില്‍നിന്ന് വാങ്ങിച്ചതെന്ന് എം എല്‍ എ പറഞ്ഞു. പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളിലായി 1084 മീറ്റര്‍ കടല്‍ഭിത്തിനിര്‍മ്മാണമാണ് നടക്കുക. പൊന്നാനി നഗരസഭയില്‍ അലിയാര്‍ പള്ളിമുതല്‍ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയില്‍ 234 മീറ്ററും പാലപ്പെട്ടിയില്‍ 250 മീറ്ററും കടല്‍ഭിത്തി നിര്‍മ്മിക്കും. മഴശക്തമാകുന്നതോടെ രൂക്ഷമായ കടലാക്രമണത്തെ നേരിടേണ്ടിവരുന്ന പൊന്നാനി തീരദേശമേഖലയിലുള്ളവര്‍ക്ക് ആശ്വാസമാകുന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഒരേസമയം ആയിരത്തിലേറെ മീറ്റര്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നത് ഇതാദ്യമാണ്. ഇത്രയും അധിക തുകക്കുള്ള ടെണ്ടറിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമാണ്. അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തി എന്ന നിലയിലാണ് അധിക തുക അനുവദിച്ച് പ്രവൃത്തിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ കനത്തമഴയിലും വലിയ നാശനഷ്ടമാണ് തീരദേശമേഖലയിലുണ്ടായത്. ഇരുപതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. 25 മീറ്ററോളം തീരം കടലെടുത്തു. ജനവാസകേന്ദ്രങ്ങളിലെ കടലാക്രമണം പരിഗണിച്ചാണ് കടല്‍ഭിത്തി നിര്‍മ്മാണത്തിന് മൂന്ന് മേഖലകള്‍ തിരഞ്ഞെടുത്തത്. കടല്‍ഭിത്തിയാഥാര്‍ത്ഥ്യമാകുന്നതോടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍പൂര്‍ത്തീകരിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് എം എല്‍ എ പറഞ്ഞു. ചെല്ലാനം മോഡല്‍ ടെട്രാപോഡുകള്‍ തീരത്ത് സ്ഥാപിക്കുന്നത് സര്‍ക്കാര്‍പരിഗണനയിലാണെന്ന് എം എല്‍ എ പറഞ്ഞു. 20.5 കോടി രൂപ അനുവദിച്ചതായി പി നന്ദകുമാര്‍ എം.എല്‍എ
പൊന്നാനി തൃശൂര്‍ കോള്‍മേഖലയുടെ വികസനത്തിന് 20.5 കോടി രൂപ അനുവദിച്ചതായി പി നന്ദകുമാര്‍ എം.എല്‍എ അറിയിച്ചു. നാല് മണ്ഡലങ്ങള്‍ക്കായി അനുവദിച്ച തുകയില്‍ പൊന്നാനി മണ്ഡലത്തിലൂടെയുള്ള കോള്‍മേഖലക്ക് 11.35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റീ ബില്‍ഡ് കേരളയുടെ ഭാഗമായി കുറച്ച് തുകകൂടി അനുവദിക്കും. പൊന്നാനി കോള്‍മേഖലയുടെ വികസനത്തിന് പ്രത്യേകമായ ഇടപെടലാണ് നടത്തുന്നത്. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച മോണിറ്ററിംഗ് യോഗങ്ങള്‍ ചേരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് അടിയന്തിര ഇടപെടലാണ് നടത്തുന്നത്. മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ സര്‍ക്കാറിന് മുന്നില്‍സമര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനി സിവില്‍സ്റ്റേഷനിലെ അനക്സ് നിര്‍മ്മാണത്തിന് ഭരണാനുമതിയായതായി എം എല്‍ എ പറഞ്ഞു