അഞ്ചൽ : ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടയാളെ നടപടിക്രമങ്ങള്‍ പാലിക്കാതെ അടക്കം ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും.
തടിക്കാട് കൈതക്കെട്ടില്‍ മാഹിന്‍ മന്‍സിലില്‍ ബദറുദ്ദീനെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച അഞ്ചോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ സമീപവാസിയായ അടുത്ത ബന്ധുവും മക്കളും ചേര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്താതെ പാതിവഴിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് ബന്ധുക്കളെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കുകയും വൈകീട്ടോടെ തടിക്കാട് പള്ളിയില്‍ ഖബറടക്കുകയും ചെയ്തു.
വിവരമറിഞ്ഞ ബദറുദ്ദീന്റെ വിദേശത്തുള്ള സഹോദരിമാര്‍ പുനലൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അഞ്ചല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ബദറുദ്ദീെന്റ മക്കളെ ചോദ്യം ചെയ്തപ്പോള്‍ തൂങ്ങിമരിച്ചതാണെന്നും പിതാവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിലുള്ള മനോവിഷമത്താലാണ് വിവരം മറച്ചു വെച്ചതെന്നും പോലീസിനോട് വെളിപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ 11ന് പുനലൂര്‍ ആര്.ഡി.ഒ, തഹസീല്‍ദാര്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തടിക്കാട് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുമെന്ന് അഞ്ചല്‍ പൊലീസ് അറിയിച്ചു.