നിലമ്പൂർ: ഒമ്പതു വയസുക്കാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ 62 വയസുക്കാരന് എട്ടു വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വഴിക്കടവ് പുന്നക്കൽ പാറോപാടത്ത് അശോകനെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷ വിധിച്ചത്. 2019 ജൂൺ 13 ന് വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കുട്ടി ഉപ്പ് വാങ്ങാനായി കടയിൽ പോയി തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെ വൈകുന്നേരം ആറ് മണിയോടെ കുട്ടിയെ ബലമായി പിടിച്ചുവലിച്ച് പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി ലൈഗിംകാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പിഴ അടച്ചില്ലെങ്കിൽ 5 മാസം സാധാരണ തടവ് അനുഭവിക്കണം. പിഴ അടച്ചാൽ സംഖ‍്യ അതിജീവന് നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 13 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി ഷീബ പ്രോസീക്യൂഷനെ സഹായിച്ചു.
വഴിക്കടവ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി.എസ്. ബിനു, അന്നത്തെ വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടറും ഇപ്പോഴത്തെ മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ പി. അബ്ദുല്‍ബഷീര്‍ എന്നിവരാണ് കേസ് അന്വേഷണം നടത്തിയെത്.
പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.