വേങ്ങര : മാട്ടിൽ പള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാൻ എന്ന ഇപ്പു (75) നെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് 25 ഓളം പേരെ ചോദ്യം ചെയ്തു.അടുത്ത ബന്ധുക്കൾ, ഡ്രൈവർമാർ, പണമിടപാടുകാർ, സ്ഥലം ബ്രോക്കർമാർ എന്നിവരടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്. മൃതദേഹത്തിൽ പലയിടത്തായി കണ്ട പരിക്കുകളും പോസ്റ്റ് മാർട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും കൊലപാതകത്തിലേക്കാണ് ചെന്നെത്തുന്നത്. മരണ സമയത്ത് വീട്ടിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ചെരുപ്പുമാണ് മരണപ്പെട്ടയാൾ ധരിച്ചിരുന്നത്. വിശ്വസ്തനായ ഒരാൾ രാത്രിയിൽ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.19 ന് രാവിലെ ഏഴ് മണിയോടെയാണ് ഇദ്ദേഹത്തെ സ്വന്തം വീട്ടുവളപ്പിൽ വേങ്ങര പാടത്തോട് ചേർന്നു കിടക്കുന്നകുളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരുപ്പും കുളത്തിൽ കണ്ടെത്തിയിരുന്നു. ഫോൺ പിന്നീട് മുങ്ങൽ വിദഗ്ദരെത്തിയാണ് പുറത്തെടുത്തത്.കഴിഞ്ഞ ദിവസം മലപ്പുറം അഡീഷണൽ പോലീസ് സൂപ്രണ്ട് പി എം പ്രദീപ് കുമാർ,മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ, വേങ്ങര എസ് എച്ച് ഒ എം മുഹമ്മദ് ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തി