കോട്ടക്കൽ: മലപ്പുറം ഒതുക്കുങ്ങലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച കേസിൽ ബന്ധു അറസ്റ്റിൽ. ബീഹാർ സ്വദേശിയായ നരേഷ് കുമാർ മലപ്പുറം ഒതുക്കുങ്ങൽ മാനൂരിലുള്ള ക്വാർട്ടേഴ്സിൽ വച്ച് പൊള്ളലേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂൺ 17ന് മരിച്ച സംഭവത്തിൽ ബന്ധുകൂടിയായ പ്രതി അറസ്റ്റിൽ. ഭാര്യാ സഹോദരനായ ഭഗവൻലാൽ റാം ആണ് അറസ്റ്റിലായത്. നരേഷ് കുമാറിന്റെ കൂടെ താമസിച്ചിരുന്ന ഭഗവൻലാൽ റാം സംഭവ ദിവസം റൂം കഴുകി വൃത്തിയാക്കി സ്ഥലം വിട്ടിരുന്നു. ഇതിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ലഹരിക്കടിമയായ ഇയാൾ ജോലിക്ക് പോകാഞ്ഞതിനെ തുടർന്ന് ഇയാളെ മടക്കിയയക്കാൻ നരേഷ് കുമാർ തീരുമാനിച്ചിരുന്നു. ഇതാണ് പ്രതിക്ക് വിദ്വേഷമുണ്ടാക്കിയത്. തുടർന്ന് നരേഷിനെ ബോധപൂർവം തീയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ മാതാവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചു. മുല്ലംപൂർ എന്ന സ്ഥലത്ത് വച്ച് ഇയാളെ കുരുക്ഷേത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.