കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 2.3 കിലോഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് പയ്യോളി സ്വദേശികളായ നമ്പൂരി മഠത്തിൽ ഷെഫീക്കും ഭാര്യ സുബൈറയുമാണ് അറസ്റ്റിലായിരിക്കുന്നത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ വെച്ച് പരിശോധന നടത്തുകയായിരുന്നു. സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. അറസ്റ്റു ചെയ്ത പ്രതികളെ മഞ്ചേരി ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ കെവി രാജന്റെ നിർദേശപ്രകാരം സൂപ്രണ്ടുമാരായ പ്രവീൺ കുമാർ കെകെ, പ്രകാശ് എം, ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഫൈസൽ, പ്രതീഷ് എം, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ് കുമാർ, ഇവി മോഹനൻ എന്നിവർ അടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.