ഏറെ ശ്രദ്ധിക്കണം ദുരന്തമാകുന്ന ഗസ്റ്റ്‌വിന്റിനെ. മലപ്പുറം ഏമങ്ങാട് വിതച്ചത് വന്‍ നാശനഷ്ടങ്ങള്‍

Breaking Keralam Local

മലപ്പുറം: മലപ്പുറം വണ്ടൂര്‍ ഏമങ്ങാട് ഗസ്റ്റ്‌വിന്റ് പ്രതിഭാസത്തില്‍ വമ്പന്‍ നാശനഷ്ടങ്ങള്‍. 45ഓളം വീടുകളും 30ഓളം വൈദ്യൂതി
തൂണുകളും തകര്‍ന്നുവീണു. പത്തായിരത്തിലധിം റബര്‍ മരങ്ങളാണ്, കടപുഴകിയും, ഒടിഞ്ഞും വീടിനു മുകളിലേക്കും മറ്റും പതിച്ചത്. മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ ഒരു അഗ്‌നിശമന സേനാ പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തു. ഏക്കര്‍കണക്കിന് കൃഷിയിടങ്ങളില്‍ നാശനഷ്ടമുണ്ടായി. മുപ്പതോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. റബ്ബറിന് പുറമെ തേക്ക്, വാഴ കമുക്, തെങ്ങ് തുടങ്ങിയ മരങ്ങള്‍പൊട്ടിയും കടപുഴകിയും വീണു. ഏമങ്ങാട്ട് ജുമാമസ്ജിദ്, ശാന്തിനഗര്‍ എന്നിവിടങ്ങളിലായാണ് കാറ്റ് വീശിയടിച്ചത്.കാറ്റ് നാശം വിതച്ച ഏമങ്ങാട് 45 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച പശ്ചാത്തലത്തില്‍, സാമ്പത്തിക സഹായം വേഗത്തിലാക്കാന്‍ കലക്ടറോട് ആവശ്യപ്പെടുമെന്ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി കുഞ്ഞിമുഹമ്മദ്. കെ സി യുടെ നേതൃത്വത്തില്‍ ബ്ലോക്ക് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പറഞ്ഞു.
സെക്കന്റുകള്‍ വീശിയ കാറ്റാണ് പ്രദേശത്തെ തരിപ്പണമാക്കിയതെന്നും പത്തായിരത്തിലധിം റബര്‍ മരങ്ങളാണ്, കടപുഴകിയും, ഒടിഞ്ഞും വീടിനു മുകളിലേക്കും മറ്റും പതിച്ചതെന്നും വിഷയത്തില്‍ അടിയന്തര ഇടപെടലുണ്ടായി കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജോയിന്റ് ബി ഡി ഒ ജേക്കബ് ജോര്‍ജ്, നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഇ സാജു ഗോപിനാഥ്, വി പി മോഹനന്‍ തുടങ്ങിയവരും സംഭവ സ്ഥലത്തെത്തി.
സാധാരണയായി വേനല്‍മഴക്കൊപ്പം വീശിയടിച്ച് കൃഷിനാശം വരുത്തുന്ന കാറ്റ് തന്നെയാണ് ഇവിടേയും അപകടകാരിയായത്. ഇത്തരം കാറ്റുകള്‍ ചുഴറ്റി വീശുന്ന കാറ്റായതിനാലാണ് ചുഴലിക്കാറ്റെന്ന് പേരില്‍ നാട്ടിലറിയപ്പെടുന്നത്. ചുഴലിക്കാറ്റുകള്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സാധാരണയായി കടലില്‍ രൂപപ്പെടുന്നവയാണ്. ന്യൂനമര്‍ദം നാല് മടങ്ങ് ശക്തിപ്പെടുമ്പോഴാണ് ചുഴലിക്കാറ്റാകുക.
കാറ്റിന്റെ വേഗതയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം കാറ്റുകള്‍ക്ക് കാരണം. അതിനാല്‍ തന്നെ ഗസ്റ്റ് വിന്റെന്നാണ് ഇവ അറിയപ്പെടുക. പെട്ടെന്നുള്ള ശക്തമായ കാറ്റെന്ന് മലയാളത്തില്‍ പറയാം. കാറ്റിന്റെ വേഗത പെട്ടെന്ന് 16 നോട്ടിക്കല്‍ മൈല്‍ കവിഞ്ഞാലും വേഗത വ്യതിയാനം ഒമ്പത് നോട്ടിക്കല്‍ മൈല്‍ ഉണ്ടെങ്കിലും ഗസ്റ്റ് വിന്റെന്ന് പറയാനാകുമെന്ന് കാലാവസ്ഥ വ്യതിയാനവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ട് മിനിറ്റ് വരെ ഇങ്ങനെ വേഗത കൂടിയും കുറഞ്ഞും ഇരിക്കും. 50-60 മൈല്‍ വരെ മണിക്കൂറില്‍ വേഗതയാര്‍ജിക്കുന്ന കാറ്റുകളാണ് നാശം വിതക്കുന്നത്. ചുഴലിക്കാറ്റ് സീസണ്‍, ശക്തമായ മണ്‍സൂണ്‍, വേനല്‍മഴ എന്നിങ്ങനെയുള്ളപ്പോഴാണ് ഇത്തരം കാറ്റുകള്‍ ഉണ്ടാകാറുള്ളതെന്നും മെറ്റ് ബീറ്റ് വെതര്‍ വ്യക്തമാക്കുന്നു. മേല്‍പറഞ്ഞ സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഇത്തരം കാറ്റുകള്‍ വീശാമെന്നും ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും കാലാവസ്ഥ നിരീക്ഷകരും പറയുന്നു. കരയില്‍ ശക്തിയേറിയ കാറ്റിന് സാധ്യതയുള്ളതായി നേരത്തെ തന്നെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രവും അറിയിപ്പ് നല്‍കിയിരുന്നു.