അമൃത്സര്‍: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പഞ്ചാബിലേക്ക് വരുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിർബന്ധമാക്കി. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് തിങ്കളാഴ്ച മുതല്‍ പഞ്ചാബിലേക്ക് കടക്കാൻ ഇവയിലേതെങ്കിലുമൊന്ന് നിർബദ്ധമാണെന്ന് വ്യക്തമാക്കിയത്. ഹിമാചല്‍ പ്രദേശ്, ജമ്മു എന്നീ അയാൾ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരോ, അടുത്ത കാലത്ത് കോവിഡ് വന്നു മാറിയവരോ ആയ അദ്ധ്യാപകർക്ക് മാത്രമേ സംസ്ഥാനത്തെ വിദ്യാലയങ്ങളിലും കോളേജുകളിലും നേരിട്ട് വന്ന് പഠിപ്പിക്കാൻ അനുമതിയുള്ളു. അല്ലാത്തവർ ഓൺലൈൻ ക്ലാസുകൾ മാത്രമേ നടത്താവൂ. സ്ക്കൂൾ, കോളേജ് എന്നിവിടങ്ങളിലെ അദ്യാപകരക്കും മറ്റു അനധ്യാപക ജീവനക്കാർക്കും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്സിൻ നൽകുന്ന കാര്യം പരിഗണയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിൽ സ്കൂളുകൾ തുറന്നു പ്രവർത്തനം തുടങ്ങിയതിനാൽ കോവിഡ് പരിശോധനകളുടെ എണ്ണവും വർധിപ്പിച്ചിരുന്നു. പ്രതിദിനം സ്കൂളുകളിൽ നിന്നുമാത്രം 10,000 സാമ്പിളുകളെങ്കിലും പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകൾ തുറന്ന ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളിൽ കോവിഡ് സ്ഥിതീകരിച്ചിരുന്നു. വെള്ളിയാഴ്ച 88 പുതിയ കോവിഡ് രോഗികളാണ് പഞ്ചാബിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.