ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ മുതൽ മനുഷ്യക്കടത്തിന് കേസ് എടുക്കാൻ തീരുമാനം. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് പാരിതോഷികമായി 2500 രൂപ നൽകും.
ഇടുക്കിയിൽ ഓരോ വർഷവും ഇരുപതോളം ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിലെ 10 പഞ്ചായത്തുകളിലാണ് ശൈശവ വിവാഹങ്ങൾ കൂടുതൽ നടക്കുന്നത്. ലോക്ക്ഡൌൺ കാലത്ത് നടന്ന ഏഴു വിവാഹങ്ങളെ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും ഇവർ എവിടെയെന്ന് കണ്ടെത്താൻ അന്വേഷണമുണ്ടാകുമെന്നും യോഗത്തിൽ തീരുമാനമായി. ശൈശവ വിവാഹം സംബന്ധിച്ച രഹസ്യന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇൻറലിജൻസ് ഏഡിജിപിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.
(ശൈശവ വിവാഹങ്ങളുടെ രഹസ്യ വിവരം ഈ ഫോൺ നമ്പരിൽ അറിയിക്കാം 9188969206.)