ബൈക്കിലെത്തിയ സംഘം വയോധികയുടെസ്വര്‍ണ്ണമാല കവര്‍ന്നു മുങ്ങി…എല്ലാം സി.സി.ടിവിയില്‍

Local News

മലപ്പുറം: അയ്യപ്പന്‍ വിളക്ക് കഴിഞ്ഞ് ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാലകള്‍ കവര്‍ന്നു. സംഭവം ഇന്നലെ രാത്രി ഏഴരയോടെ തിരൂര്‍ അണ്ണശേരി പൂക്കൈത റോഡില്‍. കവര്‍ച്ചാ സംഘമെത്തിയത് ബൈക്കില്‍. തലൂക്കര വെള്ളാമശേരി കിഴവത്ത് വേലായുധന്റെ ഭാര്യ ഭാരതിയാണ് കവര്‍ച്ചക്കിരയായത്. കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും കാല്‍ പവന്റെ താലിമാലയും പൊട്ടിച്ചെടുക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം ഭാരതിയുടെ അരികില്‍ വാഹനം നിര്‍ത്തിയ ശേഷം നൊടിയിടയില്‍ മാല കവരുകയും ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.
പുല്ലൂണിക്ക് അടുത്ത് ഇന്നലെ നടന്ന അയ്യപ്പന്‍ വിളക്ക് കണ്ട് ബന്ധുവായ നളിനിക്കൊപ്പം വീട്ടിലേക്ക് നടന്ന് പോകുകയായിരുന്നു 65കാരിയായ ഭാരതി. കഴുത്തില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. സി.സി.ടി.വി കേന്ദ്രീകരിച്ച് തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഘത്തിന്റെ വിവിധ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ സംഘം നേരത്തെത്തന്നെ ഭാരതിയെ നോട്ടമിട്ടുരുന്നതായി സംശയിക്കുന്നുണ്ട്.