മൈസൂരുവിൽ വ്യാഴാഴ്ച നടന്ന കൂട്ടബലാത്സംഗ കേസില്‍ തമിഴ്‌നാട്ടിൽ നിന്നും അഞ്ചു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു പേരിൽ ഒരാൾ പ്രായപൂര്‍ത്തിയായിട്ടില്ല. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിൽ വെച്ച് കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തി കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെ ആറ് ആളുകൾ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം നടന്ന പ്രദേശത്തെ സ്ഥിരം മദ്യപാനികളായ സംഘമാണ് കൂട്ടബലാത്സംഗത്തിനു പിന്നിലെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ മുപ്പത് പേരെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ഇവർക്ക് കേസുമായി ബന്ധമില്ലെന്ന് മനസിലായതോടെ മറ്റു വഴികളിലേക്ക് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. സംഭവം നടന്ന സമയത്ത് 20 സിമ്മുകളാണ് ചാമുണ്ഡി ഹിൽസിൽ പ്രവർത്തിച്ചിരുന്നത്. ഇതിൽ ആറ് സിമ്മുകളും പെൺകുട്ടി പഠിക്കുന്ന അതെ കോളേജിലെ വിദ്യാർത്ഥികളുടേതായിരുന്നു. ഇവയിൽ ഒരു സിം തമിഴ്‍നാട്ടിലും മൂന്ന് സിമ്മുകൾ കേരളത്തിലും രജിസ്റ്റര്‍ ചെയ്തവയായിരുന്നു. ഇതിനിടെ ഇവരിൽ നാല് പേർ വെള്ളിയാഴ്ച ഉണ്ടായിരുന്ന പരീക്ഷ പോലും എഴുതാതെ ഹോസ്റ്റലില്‍ നിന്നും പോയിട്ടുമുണ്ടായിരുന്നു. ഇങ്ങനെ മടങ്ങിയ മൂന്നു വിദ്യാർത്ഥികൾക്കായി കേരളത്തിൽ അന്വേഷണം നടത്തുകയാണ് പോലീസ്.