നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Breaking Keralam

തൃശൂര്‍: തൃശൂര്‍ അടാട്ട് നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തൃശൂര്‍ അടാട്ട് സ്വദേശിനി 42കാരിയാണ് പ്രസവിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ മാതാവ് ചികില്‍സ തേടുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവമെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. കുഞ്ഞിനെ വീട്ടില്‍ ബക്കറ്റില്‍ ഇട്ടുവെച്ചതായി സ്ത്രീ നല്‍കിയ വിവരമറിയിച്ചതനുസരിച്ച് വീട്ടിലെത്തി പരിശോധിച്ചതില്‍ ബക്കറ്റില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് മരിച്ചിരുന്നതായി സ്ത്രീയും ഡോക്ടര്‍മാരോട് പറഞ്ഞു. മാതാവ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കുഞ്ഞിന്റെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് വ്യക്തമാവൂ. അമിത രക്തസ്രാവത്തെ തുടര്‍ന്ന് സ്ത്രീ തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ ഇവരുടെ മൊഴിയെടുക്കാനായിട്ടില്ലെന്നും പേരാമംഗലം പോലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.