ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4 മണിക്ക്

Breaking Keralam News Politics

തിരുവനന്തപുരം: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

മന്ത്രിസഭയിലെ ചെറിയ കാലയളവ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ലെന്ന് കടന്നപ്പിള്ളി രാമചന്ദ്രന്‍. ചില ബൃഹത്തായ പദ്ധതികള്‍ക്ക് പ്രായോഗിക തലത്തില്‍ പ്രശ്‌നം നേരിട്ടേക്കാമെങ്കിലും ചെറിയ കാലയളവ് ആത്മവിശ്വാസം കുറയ്ക്കുന്നില്ലെന്നും കടന്നപ്പിള്ളി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശ്വാസത്തിന്റെ മാത്രം കാര്യമല്ല. ഏതെങ്കിലും ഒരു മതത്തിന്റെതല്ല രാജ്യം. ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത് ഒരു മതേതരരാജ്യത്തിന് ചേര്‍ന്നതല്ലെന്നും കടന്നപ്പള്ളി പറഞ്ഞു.

തന്നെ ഏല്പിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായും വിശ്വാസ്യതയോടെയും നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആരംഭം മുതല്‍ ലാഭനഷ്ടങ്ങളോ അധികാരമോ ചിന്തിക്കാതെ പ്രവര്‍ത്തിച്ചതാണ് തുടര്‍ച്ചയായി തനിക്ക് ലഭിക്കുന്ന പിന്തുണയെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.വിഴിഞ്ഞം തുറമുഖം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. അനുഭവങ്ങളുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുടെ പിന്തുണയിലും പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നും കടന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലത്തീന്‍ സഭയുടെ എതിര്‍പ്പിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളും ക്രിസ്തീയ സഭകളും മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും അറിയിച്ചു.