തിരൂർ: പാലാ ബിഷപ് ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രശ്നം മൂടിവെച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരൂരിൽ മദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബിഷപ് പറഞ്ഞ കാര്യങ്ങൾ തമസ്ക്കരിക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. മതസാമുദായിക സംഘടനകളുടെ യോഗം വിളിക്കുന്ന കോൺഗ്രസ് പാലാ ബിഷപ്പ് പറഞ്ഞതിനോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. മതംമാറ്റത്തിന് ഇരയായി തിരിച്ചെത്തിയ 50 ഓളം യുവതികൾ ബാലരാമപുരത്ത് ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മതതീവ്രവാദത്തിന് ഇരയായ ആയിരക്കണക്കിന് യുവതികളുണ്ട്. നാർക്കോട്ടിക് ജിഹാദ്,ലൗജിഹാദ് എന്നീ ആശങ്കകളോട് ഇരുമുന്നണികളുടേയും നിലപാട് എന്താണെന്ന് അവർ വ്യക്തമാക്കണം. ഒരു വശത്ത് മന്ത്രി വാസവനെ ബിഷപ്പിനെ കാണാൻ അയക്കുകയും മറുവശത്ത് തീവ്രവാദശക്തികളുമായി സഖ്യത്തിലാകുകയുമാണ് ഇടതുമുന്നണി ചെയ്യുന്നത്. കോൺഗ്രസ് മതസൗഹാർദ്ദ യോഗം വിളിക്കുന്നത് മതമൗലികവാദികളെ സംരക്ഷിക്കാനാണ്. ബിജെപി ആദ്യം മുതൽ പറയുന്ന വസ്തുത അനുഭവത്തിൽ വന്നതു കൊണ്ടാണ് ബിഷപ്പ് തുറന്നു പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.