എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ ഞെരമ്പ് രോഗിയെന്ന് വിളിച്ച എംഎസ്എഫിന്റെ മുന്‍ വനിത നേതാവിനെതിരെ സൈബര്‍ ആക്രമണം

Breaking Keralam Local News Politics

മലപ്പുറം : എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും രംഗത്തുവന്ന മുന്‍ എം.എസ്.എഫ് ഹരിത വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം. ആറുമാസമായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി തന്നെ അപമാനിക്കുന്നുവെന്നാണ് ആഷിഖയുടെ പരാതി. സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പിലെ എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റും മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമായ ആഷിഖ ഖാനത്തിനു നേരെയാണ് സൈബര്‍ ആക്രമണം. സംഭവത്തില്‍ മലപ്പുറം സൈബര്‍ പോലീസില്‍ ആഷിഖ ഖാനം പരാതി നല്‍കി. ആറുമാസമായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി തന്നെ അപമാനിക്കുന്നുവെന്നാണ് ആഷിഖയുടെ പരാതി.

പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി തനിക്കെതിരെ മോശമായ രീതിയിലുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്ന് ആഷിഖ പറയുന്നു. ഒരു പെണ്‍കുട്ടിക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തിരുത്തിയേ പറ്റൂവെന്ന് ആഷിഖ ആവശ്യപ്പെട്ടു. ഹരിതാ വിഷയത്തില്‍ നിലവിലെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയോട് പ്രതിഷേധം അറിയിച്ച് സര്‍ സയ്യിദ് കോളേജിലെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനം ആഷിഖ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് സംഭവത്തിനു പിന്നിലെന്നാണ് ആഷിഖയുടെ പരാതിയില്‍ മലപ്പുറം സൈബര്‍ സെല്‍ വിഭാഗം കണ്ടെത്തിയതെന്നും പറയുന്നു.

അനീസും താനും തമ്മില്‍ യാതൊരു മുന്‍പരിചയം പോലുമില്ലെന്ന് ആഷിഖ പറഞ്ഞു. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തനിക്കു നേരെ സൈബര്‍ ആക്രമണം നടത്തിയതെന്ന് അറിയില്ല. സൈബര്‍ കുറ്റം ചെയ്ത അനീസിനൊപ്പം പോലീസ് സ്റ്റേഷനില്‍ എംഎസ്എഫ് നേതാക്കള്‍ എത്തിയിരുന്നു. ഇതില്‍ ദുരൂഹത ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും സംഭവത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഒരു വ്യക്തി ചെയ്ത കാര്യത്തില്‍ ഒരിക്കലും പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും പാര്‍ട്ടിക്കോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ യാതൊരു പങ്കുമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ആഷിഖ കൂട്ടിച്ചേര്‍ത്തു.

എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും തളിപ്പറമ്പ് സര്‍ സയിദ് കോളജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ ആഷിഖ ഖാനം മാസങ്ങള്‍ക്ക് മുമ്പാണ് ഫേസ്ബുക്ക്‌പേജിലുടെ വെല്ലുവിളിയുമായി രംഗത്തുവന്നിരുന്നത്. മിസ്റ്റര്‍ കബീര്‍ മുതുപറമ്പ, നിങ്ങള്‍ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാന്‍ വരരുത് എന്നാണ് ആഷിഖ പ്രതികരിച്ചത്. ഹരിത അംഗങ്ങളെ എം എസ് എഫ് യോഗത്തില്‍ അതിക്ഷേപിക്കുന്ന ശബ്ദരേഖ പങ്കുവെച്ചാണ് ആഷിഖ ഖാനം കബീര്‍ മുതുപറമ്പിനെതിരെ രംഗത്തെത്തിയിരുന്നത്.
രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായിരുന്നു ശബ്ദരേഖയില്‍ കബീര്‍ മുതുപറമ്പ് പറഞ്ഞത്. ഇതിനെതിരെയാണ് ആഷിഖ ഖാനം ആഞ്ഞടിച്ചത്.

പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാന്‍ മുകളില്‍ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേര്‍ക്ക് വരേണ്ട! സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളോട് ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം…ആഷിഖ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നില്‍ക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധ:പതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റില്‍ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാല്‍ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..എന്നാണ് ആഷിഖ പ്രതികരിച്ചത്… ആഷിഖയുടെ പോസ്റ്റിന് വന്‍ പിന്തുണയാണ് ഹരിത അംഗങ്ങള്‍ നല്‍കിരുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.