സി.എസ് ആര്‍ ഫണ്ടുപയോഗിച്ച് കേരളത്തില്‍ ആദ്യമായി കുടുംബശ്രീക്ക് കെട്ടിടമായി

Keralam News

മലപ്പുറം: സി.എസ് ആര്‍ ഫണ്ടുപയോഗിച്ച് കേരളത്തില്‍ ആദ്യമായി കുടുംബശ്രീക്ക് കെട്ടിടം നിര്‍മിച്ചു. പദ്ധതി നടപ്പാക്കിയത് ഇന്ത്യയിലെ സാഗി വില്ലേജില്‍ അഞ്ചാം സ്ഥാനത്തുള്ള മലപ്പുറം അമരമ്പലം പഞ്ചായത്തിലാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
40 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിച്ചതെങ്കിലും 34 ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മ്മിക്കാനായതായി അധികൃതര്‍ പറഞ്ഞു. പി വി അബ്ദുള്‍ വഹാബ് എം.പി. സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം ദത്തെടുത്ത ഗ്രാമമാണ് അമരമ്പലം പഞ്ചായത്ത്. ഇത് പ്രകാരം വിവിധ പദ്ധതികളാണ് അമരമ്പലം പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുടുംബശ്രീക്കായി വനിതാ ശാക്തീകരണ കേന്ദ്രം നിര്‍മ്മിച്ചത്. പൂക്കോട്ടുംപാടം കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിന് സമീപത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കുടുംബശ്രീതൊഴില്‍ പരിശീലന പരിപാടികള്‍ എല്ലാം ഇനി മുതല്‍ പുതിയ കെട്ടിടത്തിലാണ് നടക്കുക.
കേന്ദ്രം കേന്ദ്രം പിവി അബ്ദുല്‍ വഹാബ് എം പി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസ്സൈന്‍ അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിട്ടയില്‍ സെയില്‍സ് ഹെഡ് അരുണ്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. സി ഡി എസ് അധ്യക്ഷ മായ ശശികുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ രാജു, ബ്ലോക്ക് അംഗങ്ങളായ പി എം ബിജു, കെ രാജന്‍, വാര്‍ഡ് അംഗങ്ങളായ വികെ ബാലസുബ്രഹ്മണ്യന്‍, നാസര്‍ബാന്‍, മലപ്പുറം ജെ എസ് എസ് ഡയരക്ടര്‍ ഉമ്മര്‍ക്കോയ, സിപിഎം ലോക്കല്‍ സെക്രട്ടറി വികെ അനന്തകൃഷ്ണന്‍, പി എം സീതിക്കോയ തങ്ങള്‍, കെ സി ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.