പി.വി അന്‍വര്‍എം.എല്‍.എ 50ലക്ഷം തട്ടിയ കേസില്‍ ക്രൈം ബ്രാഞ്ച്‌റിപ്പോര്‍ട്ട് തള്ളി കോടതി മറ്റെന്നാള്‍ കേസ് ഡയറി ഹാജരാക്കണം

Breaking Keralam News Politics

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ പി.വി അന്‍വര്‍ എം.എല്‍.എ തട്ടിയെടുത്തെന്ന കേസില്‍ ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തള്ളി മറ്റെന്നാള്‍ കേസ് ഡയറി ഹാജരാക്കാന്‍ മഞ്ചേരി സി.ജെ.എം എസ്. രശ്മി ഉത്തരവിട്ടു. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയ കോടതി എല്ലാ രണ്ടാഴ്ചയിലും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കൂടുതല്‍ സാവകാശം തേടുകയായിരുന്നു. കര്‍ണാടക ബല്‍ത്തങ്ങാടിയിലെ ക്രഷറിന്റെ മുന്‍ ഉടമസ്ഥന്‍ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം ക്വാറന്റൈനിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടിയായിരുന്നു അന്വേഷണോദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ 2020 എപ്രില്‍ എട്ടിന് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജസ്റ്റിന്‍ എബ്രഹാം കര്‍ണാടകയില്‍പോയി ക്രഷറും സ്ഥലവും പരിശോധിച്ച് മഹസര്‍ തയ്യാറാക്കുകയും ബെല്‍ത്തങ്ങാടി താലൂക്ക് ഓഫീസില്‍ നിന്നും തണ്ണീരുപന്ത പഞ്ചായത്ത് ഓഫീസില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതായും അറിയിച്ചിരുന്നു. കന്നട ഭാഷയിലുള്ള രേഖകള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ കാസര്‍ഗോട്ടുള്ള കന്നട ഭാഷാ പഠനവകുപ്പിന്റെ സഹായത്തോടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതായും വ്യക്തമാക്കിയിരുന്നു. ക്രഷറിന്റെ മുന്‍ ഉടമസ്ഥന്‍ ഇബ്രാഹിമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നതായും പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീമിന്റെ അഭിഭാഷകന്‍ ക്രൈം ബ്രാഞ്ച് എസ്.പിയുടെ റിപ്പോര്‍ട്ട് ഹാജരാക്കി ധരിപ്പിച്ചതോടെയാണ് കേസ് ഡയറി നാളെ ഹാജരാക്കാന്‍ കോടതി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയത്.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.
കോവിഡ് ആയതിനാല്‍ കര്‍ണാടകയില്‍ പോവാന്‍ നിയന്ത്രണമുണ്ടെന്നും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഇനിയും കൂടുതല്‍ സമയം തേടിയുള്ള വിചിത്ര റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചത്. കര്‍ണാടകയില്‍ നിന്നും രേഖകള്‍ കണ്ടെടുക്കാനുണ്ടെന്ന ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് കളവെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകയില്‍ അന്വേഷണം നടത്തിയതായും അവിടുത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ടെന്നുമുള്ള 2020ലെ ക്രൈം ബ്രാഞ്ച് എസ്.പിയുടെ റിപ്പോര്‍ട്ട്.
കര്‍ണാടയിലെ ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തിലെ മാലോടത്ത് കരായ എന്ന സ്ഥലത്ത് കെ.ഇ സേ്റ്റാണ്‍സ് ആന്റ് ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പു സംബന്ധിച്ച് സലീം അന്നത്തെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. നടപടിയില്ലാതായതോടെ മഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് 2017ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ മഞ്ചേരി പോലീസ് ചുമത്തിയത്. എന്നാല്‍ തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനും പോലീസ് ശ്രമം നടത്തി. ഇതോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എം.എല്‍.എ പ്രതിയായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബര്‍ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ റിവ്യൂ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ 2018 ഡിസംബര്‍ അഞ്ചിന് വീണ്ടും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.