കാണാതായ മകളെ തേടിയെത്തിയ മാതാപിതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം: മുഖ്യമന്ത്രിക്ക് പരാതി

Local News

മലപ്പുറം: മകളെ തേടിയെത്തിയ മാതാപിതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം. മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മൂന്ന് ദിവസം മുമ്പ് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂത്തൂര്‍ പള്ളിക്കലില്‍ നിന്നും കാണാതായ 18 കാരിയെ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ കൊണ്ടോട്ടി നെടിയിരുപ്പ് കോളനിയിലെ കാമുകനൊപ്പം പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയിരുന്നു. കമിതാക്കളെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് ഇതര മതസ്ഥരായ രണ്ടു കൂട്ടരുടെയും ബന്ധുക്കള്‍ കോടതി പരിസരത്ത് എത്തിയിരുന്നു. കോടതി ഇരുവരുടെയും ഇഷ്ടപ്രകാരം യുവാവിന്റെ കൂടെ യുവതിയെ വിടുകയുമായിരുന്നു. പിന്നീടുണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ച കമിതാക്കളെ കാണാനെത്തിയ യുവതിയുടെ ബന്ധുക്കളെ പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.

വനിതാ പോലീസ് ഇല്ലാതെ സ്ത്രീകളെ ശരീരത്തില്‍ പിടിച്ചു തള്ളിയെന്നും പരാതിയില്‍ പറയുന്നു. ലാത്തികൊണ്ടുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്
അതേ സമയം കോടതി നിര്‍ദ്ദേശപ്രകാരം കമിതാക്കള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമേ പോലീസ് ചെയ്തിട്ടുള്ളുവെന്ന് പരപ്പനങ്ങാടി പോലീസ് പറഞ്ഞു.

മകളെ കാണാന്‍ പോലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെയും ഭര്‍ത്താവിനെയും ലാത്തികൊണ്ട് അടിക്കുകയും അമര്‍ത്തി തള്ളി താഴെയിടുകയും വസ്ത്രം കീറുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പരപ്പനങ്ങാടി പോലിസിനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മൂന്ന് ദിവസം മുമ്പ് പുത്തൂര്‍ പള്ളിക്കലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ തേടിയെത്തിയ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് തേഞ്ഞിപ്പലം പോലിസില്‍ മൂന്നുദിവസം മുമ്പ് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ പോലിസ് സ്റ്റേഷനില്‍ മകളെ കൊണ്ടുവരുന്നുണ്ടെന്ന് അറിഞ്ഞതിനാല്‍ സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ വൈകീട്ട് വരെ കാത്തിരിന്നിട്ടും എത്തിയില്ല. ഇതേക്കുറിച്ച് അന്വേഷിച്ച ബന്ധുക്കളോട് പോലിസ് മോശമായി പെരുമാറുകയായിരുന്നു. വൈകീട്ടോടെ പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരോടൊപ്പമാണ് യുവാവും പെണ്‍കുട്ടിയുമെത്തിയതെന്നും വീട്ടുകാര്‍ പറയുന്നു.

എന്നാല്‍, പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പോലും അനുവദിക്കാതെ ബന്ധുക്കളെ തടഞ്ഞു. വൈകീട്ട് ആറോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി ആദ്യം ബന്ധുക്കള്‍ക്കൊപ്പം പോവാന്‍ തയ്യാറായെങ്കിലും കോടതി വളപ്പില്‍ വച്ച് പെണ്‍കുട്ടിയുടെ കൈപിടിച്ച് വിഷ്ണു ആത്മാഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ഭയന്ന പെണ്‍കുട്ടി വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നിലെത്തി നിലപാട് മാറ്റിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഇതോടെ ഇരുഭാഗത്ത് നിന്നുമെത്തിയവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പോലിസ് തൊട്ടടുത്ത പരപ്പനങ്ങാടി പോലിസ് സ്റ്റേഷനിലേക്ക് യുവാവിനെയും യുവതിയെയും എത്തിച്ചു. പോലിസ് സ്റ്റേഷനില്‍ കരഞ്ഞ് നിലവിളിച്ചെത്തിയ മാതാവിനെയും ബന്ധുക്കളെയും പോലിസ് തടഞ്ഞതായും പരാതിയുണ്ട്. പെണ്‍കുട്ടിയെയും യുവാവിനെയും പുറത്തേക്ക് കൊണ്ടുപോവുന്നതിനിടെ കാണാന്‍ ശ്രമിച്ച മാതാപിതാക്കളെയും സഹോദരിയേയും ബന്ധുക്കളെയും പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ വളപ്പില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.