നന്മകൾ ചെയ്യുന്നവരുടെ വക്താക്കളായി
നിറഞ്ഞാടുന്നു ഉള്ളം നിറയെ,
കാപട്യം ഒളിപ്പിച്ച് ദുഷ്ടക്കോമരങ്ങൾ
വിരിയും മുൻപേ കൊഴിയുന്ന ബാല്യം
വിധിയുടെ ക്രൂരതയെന്നാണല്ലോ വെപ്പ്…….
മനുഷ്യത്വം മറഞ്ഞവർ തല്ലിക്കെടുത്തിയ
സുന്ദരമാം പൂമൊട്ടുകൾ
പകൽ മാന്യതയുടെ മുഖമൂടി വലിച്ചൂരി
മാംസത്തിന്ന് വില പറയാൻ
ചെന്നായ്ക്കൾക്ക് ചെകുത്താൻ
കൊടുത്ത വരദാനമാണോ
ഇരുട്ട്……..
കണ്ണിലും മനസ്സിലും ചതിയുടെ
അഗ്നി ഒളിപ്പിച്ചവരേ തിരിച്ചറിയാതെ
അവരുടെ മാസ്മരികത
നിറഞ്ഞ മന്ദഹാസത്തിലും സ്നേഹം നിറഞ്ഞു തുളുമ്പിയ
മധുര വാക്കുകളാൽ സൃഷ്ടിച്ച
മായാലോകത്തിൻ ഊരാകുടുക്കിൽ
പൊലിഞ്ഞു വീണു നക്ഷത്രരൂപങ്ങൾ
മരിച്ചവരുടെ വഴിയിലെ കണക്കുപുസ്തകത്തിൽ
വരി തെറ്റാതെ നിര തെറ്റാതെ
മരിച്ചവരങ്ങനെ നിൽക്കുന്നു
ഇവിടെ മതമില്ല….. ജാതിയില്ല…….
കറുപ്പെന്നില്ല…… വെളുപ്പെന്നില്ല……
പ്രായപരിധികളോ തീരെയില്ല…….
ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരിയും
വിടർന്ന കണ്ണുകളുമായി ഓടിയെത്തി
അതിജീവനം തേടി അലയുന്നവർക്ക്
മുന്നിൽ നിഷ്കളങ്ക ഭാവത്തിൽ
രക്ഷക വേഷം കെട്ടിയാടുന്നവർ…….
അതേ……..
രാക്ഷസകഥാപാത്രമായ ചില മനുഷ്യ ജന്മങ്ങൾ